Showing posts with label Ink-drops. Show all posts
Showing posts with label Ink-drops. Show all posts

Thursday, June 14, 2007

അവള്‍...

(വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ ഒരു ഗസലിനു തൊട്ടു മുന്‍പായി ഉര്‍ദുവില്‍ ഒരു മനോഹരമായ ശേറ്‌ കേട്ടു. അത്‌ മനസ്സിന്റെ ആഴത്തിലേക്കിറങ്ങി ഹൃദയത്തിന്റെ ഒരു കോണ്‌ സ്വന്തമാക്കി. ഇപ്പോഴും അത്‌ അവിടെത്തന്നെ അള്ളിപ്പിടിച്ചിരിക്കുന്നു. അതിനുകൂട്ടായി എവിടെ നിന്നോ വേറെയും ചില വരികള്‍ ഓടിവന്നു. എല്ലാമെടുത്ത്‌ പെറുക്കിവെച്ചപ്പോള്‍ താഴെ കാണുന്നതായി. ഇതിന്‌ എന്തെങ്കിലും ഭംഗിയുണ്ടെങ്കില്‍ അത്‌ ആ ആദ്യത്തെ രണ്ടുവരികള്‍(ഇവിടെ ആദ്യത്തെ നാലു വരികള്‍) മൂലമാണ്‌. അത്‌ മാറ്റിയാല്‍ പിന്നെ മറ്റൊന്നും ബാക്കിയില്ല. ആ രണ്ടുവരികളുടെ ഉടമസ്ഥനായ ആ മഹാനായ, അജ്ഞാതനായ കവിക്കുമുന്‍പില്‍ ഞാന്‍ പ്രണമിക്കുന്നു!)


എന്നേക്കാളധികം എന്നെയറിയുന്നവളു,
ണ്ടെന്നരികേ,യെന്നിട്ടും അപരിചിതയാണവള്‍!
എന്റെ കവിത വായിക്കാനറിയാത്തവള്‍,
ഞാനെന്തു പറയാന്‍...എന്റെ കവിതയാണവള്‍!

അവളുടെ മെയ്യിന്റെയോരോ ചലനവും
എന്നെയുണര്‍ത്തുന്നു, സുന്ദരിയാണവള്‍..
അവളെന്റെ ഹൃദയത്തില്‍ പൂ വിതറിപ്പോയി,
എന്‍മനസ്സിന്റെ കാവല്‍ക്കാരിയാണവള്‍;

എന്നില്‍നിന്നുതിര്‍ന്നുവരുന്നോരു ഗീതവും
എന്നുടേതല്ല, അതിന്നുറവിടമാണവള്‍,
ഹൃദയത്തിന്‍ വേനലില്‍ കുളിരുള്ള മഴയുമായ്‌
പാറിവന്നെത്തുന്ന ചെറുമേഘമാണവള്‍;

വഴിവക്കിലെ കൊച്ചുപൂക്കളെ ചുംബിക്കും
ശലഭങ്ങളെപ്പോലെ ചഞ്ചലയാണവള്‍
ഇരുളിന്റെ വീഥിയില്‍ വഴികാട്ടിയായി
പ്രകാശം പരത്തുന്ന മിന്നാമിനുങ്ങവള്‍;

നിഴല്‍ പോലെയെപ്പോഴുമെന്നടുത്തുണ്ടവള്‍,
എങ്കിലും, എത്രയപരിചിതയാണവള്‍!
എന്റെ കവിത വായിക്കാനറിയാത്തവള്‍,
ഞാനെന്തു പറയാന്‍, എന്റെ കവിതയാണവള്‍!


Tuesday, February 27, 2007

ഡിലീറ്റ്‌ - ഒരു കഥ

തിരക്കേറിയ ഈ നഗരത്തിലെ ആഴ്ചയൊടുവിലെ അവധിദിവസം. സായാഹ്നം. എന്തു തിരക്കാണിവിടെ. വലിയ വലിയ കടകളും ഷോറൂമുകളും. സാധനങ്ങള്‍ വാങ്ങാനെത്തുന്നവരെയും വെറുതെ എല്ലാം ചുറ്റിനടന്നു കാണാനെത്തുന്നവരെയുംകൊണ്ട്‌ നിറഞ്ഞിരിക്കുന്നു തെരുവ്‌. ഭൂരിഭാഗം ഷോറൂമുകളും ബഹുനിലക്കെട്ടിടങ്ങളാണ്‌. ധനികര്‍ കൈയ്യിലൊതുങ്ങുന്നതിലുമധികം സാധനങ്ങളും വാങ്ങി നീങ്ങിക്കൊണ്ടിരിക്കുന്നു. ദരിദ്രര്‍ വിന്‍ഡോ ഷോപ്പിംഗ്‌ കൊണ്ട്‌ മനസ്സ്‌ കുളിര്‍പ്പിക്കുന്നു. തെരുവിന്റെ ഇപ്പുറം ഒരു തിരക്ക്‌ കുറഞ്ഞ മൂലയില്‍ ഇവയെല്ലാം കണ്ടുകൊണ്ട്‌ ഞാന്‍ നില്‍ക്കുന്നു.

എന്റെ കൈ മെല്ലെ എന്റെ തോള്‍സഞ്ചിയിലേക്കു നീങ്ങി. അതില്‍ നിന്നും ഒരു മൗസുമായി അത്‌ പുറത്തേക്കു വന്നു. അധികം അകലെയല്ലാതെ ഹിന്ദിയില്‍ സംസാരിച്ചുകൊണ്ടിരുന്ന ഒരു നാലാള്‍ സംഘത്തിലെ ഒരംഗം ഇത്‌ ശ്രദ്ധിച്ചു. അയാള്‍ ചിരിച്ചുകൊണ്ടു പറഞ്ഞു: "ഡിലീറ്റ്‌ കര്‍നേ ജാ രഹേ ഹോ? അച്ഛീ ബാത്‌ ഹെ, സബ്‌ ഡിലീറ്റ്‌ കര്‍ ഡാലോ, ഹഹ!". ഇത്‌ പറഞ്ഞിട്ട്‌ അയാള്‍ വീണ്ടും തന്റെ കൂട്ടുകാരുടെ കൂടെ സംസാരത്തില്‍ മുഴുകി. ഞാന്‍ അമ്പരന്നു. ഞാന്‍ ഡിലീറ്റ്‌ ചെയ്യാന്‍ പോകുകയാണെന്ന് അയാള്‍ക്ക്‌ എങ്ങനെ മനസ്സിലായി? ഏതായാലും, അയാള്‍ പിന്നീട്‌ എന്നെ ശ്രദ്ധിച്ചതേയില്ല.

ഇടതുകൈപ്പത്തി നിവര്‍ത്തി മൗസ്‌പാഡാക്കി മൗസ്‌ അതിനുമുകളില്‍ ഞാന്‍ വെച്ചു. മൗസിന്റെ ഇടതുബട്ടണ്‍ അമര്‍ത്തിപ്പിടിച്ച്‌ അതിനെ മെല്ലെ നീക്കി റോഡിനക്കരെ മുന്നിലായിക്കണ്ട വലിയ കടയുടെ മുന്നിലെ അത്രയോളം തന്നെ വലുപ്പമുള്ള, എനിക്കുമാത്രം ദൃശ്യമായ മോണിറ്ററില്‍ ഞാന്‍ മുകളിലെ ഇടത്തേ മൂലയില്‍നിന്ന് താഴെ വലത്തേ മൂല വരെ മുഴുവനായും സെലക്റ്റ്‌ ചെയ്തു. ഒരു ചതുരം. എന്നിട്ട്‌ ആ ചതുരത്തിനകത്ത്‌ കഴ്‌സര്‍ വെച്ചിട്ട്‌ മൗസിന്റെ വലത്തേ ബട്ടണ്‍ അമര്‍ത്തി മെനുവില്‍ നിന്ന് ഡിലീറ്റ്‌ ക്ലിക്ക്‌ ചെയ്തു. ഒരു നിമിഷം കൊണ്ട്‌ ആ കടയ്ക്കുള്ളിലുണ്ടായിരുന്ന എല്ലാം അപ്രത്യക്ഷമായി. കടയുടെ പുറത്തിറങ്ങി നിന്നിരുന്ന അതിന്റെ മുതലാളി തിരിഞ്ഞു നോക്കിയപ്പോഴേക്കും എല്ലാം ശൂന്യമായിക്കഴിഞ്ഞിരുന്നു. അമ്പരപ്പോടെ അയാള്‍ നാലുപാടും നോക്കി.

ഞാന്‍ മൗസ്‌ സഞ്ചിയിലേക്കിട്ട്‌ മെല്ലെ നടന്നുനീങ്ങി ഇടത്തോട്ട്‌ തിരിഞ്ഞ്‌ ആളൊഴിഞ്ഞ നിശ്ശബ്ദമായ ഇടവഴിയിലേക്ക്‌ പ്രവേശിച്ചു. ആ വഴിയില്‍ അപരിചിതനായ എന്നെ കണ്ട ഒരു കൂറ്റന്‍ നായ ക്രൂരമായ മുഖത്തോടെ അതിവേഗം എന്റെ നേരെ ചീറിയടുത്തു. എന്റെ കൈ തോള്‍സഞ്ചിയിലേക്ക്‌ നീങ്ങി..